Friday, November 1, 2013

ഞാന്‍ നൂറു ഉറുപ്യ എടുത്തു , അസ്സലാമു അലൈക്കും !!

       സഹപാഠിയും കൂട്ടുകാരനുമായ "കുഞ്ഞിമോന്‍" (യഥാര്‍ത്ഥ പേര് അല്ല ഒരു തിരിച്ചറിവിന് വേണ്ടി ഈ പേര് സ്വീകരിക്കുന്നു )  വന്നു തനിക്കൊരു വീടുണ്ടാക്കണം ജേഷ്ടന്‍ ഗള്‍ഫീന്ന് പണം അയക്കും നിന്റെ സഹായം ആവശ്യമുണ്ട് നീ കെട്ടിട നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളല്ലെ എന്ന് പറഞ്ഞപ്പോള്‍ സഹായിക്കാം എന്ന് കരുതി .   വീട് വെക്കാന്‍ ഉദ്ധെശിക്കുന്ന സ്ഥലവും ബജറ്റും എല്ലാം ചോദിച്ചറിഞ്ഞു മറ്റൊരു എന്‍ജിനീയര്‍ ആയ സുഹ്ര്‍ത്തില്‍ നിന്നും പറ്റിയ പ്ലാനും എസ്റ്റിമേറ്റും സംഘടിപ്പിച്ചു പണി ആരംഭിച്ചു .ഏകദേശം ലിന്റല്‍ ലെവല്‍ എത്തിയപ്പോള്‍ കുഞ്ഞിമോന്‍  പറഞ്ഞു "ഒരു പെടല് പെട്ടു ,ഇക്കാന്റെ ജോലി പോയി  പണി തല്‍ക്കാലം നിര്‍ത്താന്‍ പറഞ്ഞു ".

ഞാന്‍ പറഞ്ഞു ,"അത് പറ്റില്ല ഈ അവസ്ഥയില്‍ നിര്‍ത്തിയാല്‍ ജനലും കട്ടിലയും നശിച്ചു പോകും എങ്ങിനെയെങ്കിലും മെയിന്‍ സ്ലാബ് വാര്‍ക്കണം "

അവസാനം സ്വര്‍ണം പണയം വെച്ച് ആ കടമ്പ കയറി .

 

          പിന്നീട് ഞാന്‍ പ്രവാസം തുടങ്ങിയത് കൊണ്ട് കൂടുതല്‍ കാലം അവനെ സഹായിക്കാന്‍ കഴിഞ്ഞില്ല .എങ്ങിനെയൊക്കെയോ അവന്റെ ജേഷ്ടന്‍ ജോലി ചെയിതു വീട് പണി പൂര്‍ത്തിയാക്കി ,പഴയ ഓലപ്പുരയില്‍ നിന്നും താമസം പുതിയ വീട്ടില്‍ ആക്കിയിരുന്നു .

       

           ഒരു വെക്കേഷന്‍ കാലത്ത്   മൈസൂര്‍  ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന  മകന്റെ കൂടെ രണ്ടു ദിവസം ചിലവഴിക്കാം എന്ന് കരുതി കുടുമ്പ സമേതം ഞാന്‍ യാത്ര തിരിച്ചു .അവിടെയെത്തിയപ്പോള്‍ ആണ് മൈസൂരില്‍ ഉള്ള ഒരു കൂട്ടുകാരന്‍ ഇക്ബാലിനെ  കുറിച്ച് ഓര്‍ത്തത് ,ഉടന്‍ നാട്ടിലേക്ക് വിളിച്ചു അവന്റെ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു .അപ്പോഴാണ്‌ അറിയുന്നത് അവന്‍ നാട്ടിലേക്ക് പോകുന്ന വഴിയില്‍ ഗുണ്ടല്‍പേട്ട്  എന്ന സ്ഥലത്താണ് എന്ന് .അങ്ങിനെ തിരിച്ചു നാട്ടിലേക്ക് പോകുന്ന വഴിയില്‍  ഗുണ്ടല്‍പേട്ടയില്‍ വണ്ടി നിര്‍ത്തി അവനെ കണ്ടു .ബേക്കറി, കൂള്‍ബാര്‍ എല്ലാം കൂടെ നല്ല സെറ്റപ്പില്‍ ആണ് അവന്‍ എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി .

    നാട്ടില്‍ നിന്നും അവിടെ വന്നു വലിയ ഫാമുകള്‍ നടത്തുന്ന മലയാളി പ്രവാസികളെ കുറിച്ചും അവിടെത്തെ ബിസിനെസ്സിനെ കുറിച്ചും എല്ലാം അവന്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു .ഇടയ്ക്കു അവന്റെ ജോലിക്കാരന്‍ ഞങ്ങള്‍ക്ക് കുടിക്കാനുള്ള ജൂസ് കൊടുന്നപ്പോള്‍ ആണ് അവന്‍ വായൊന്നു അടച്ചത് .ആദ്യമായാണ്‌ നാട്ടില്‍ നിന്നും ഒരു ഫാമിലി എന്റെ അടുത്തു വരുന്നത് അതുകൊണ്ട് ഇന്നിവിടെ താമസിച്ചു നാളെ പോകാം എന്നാ അവന്റെ ആവശ്യം സ്നേഹ പൂര്‍വ്വം നിരസിച്ചതില്‍ അവനുണ്ടായ നിരാശ മുഖത്തു നിഴലിച്ചു കണ്ടു .എന്റെ ലീവും ചെയിതു തീര്‍ക്കേണ്ട കാര്യങ്ങളും പെരുപ്പിച്ചു കാണിച്ചപ്പോള്‍ അവന്‍ മനമില്ലാ മനസ്സോടെ പോകാന്‍ സമ്മതം മൂളി .അതിനിടെ ഒരു സുഹ്രത്ത് അവന്റെ ഫാം ഹൌസില്‍ താമസിക്കാന്‍ ക്ഷണിച്ചു ,രണ്ടു പേരോടും സ്നേഹവും കടപ്പാടും അറിയിച്ചു അവരുടെ അടുത്തു നിന്നും വിടവാങ്ങാന്‍ തീരുമാനിച്ചു .വണ്ടിയില്‍ കയറുന്നതിനു മുമ്പായി ഒന്ന് മൂത്രം ഒഴിക്കാം എന്ന് കരുതി .ആവശ്യം അറിയിച്ചപ്പോള്‍ ഇക്ബാല്‍  അവിടെയുള്ള ഒരു ഹോട്ടലിനു പിറകിലേക്ക് കൂട്ടി കൊണ്ട് പോയി ,അവനും പാര്‍ട്ണര്‍ ഷിപ്പുള്ള  ഹോട്ടല്‍ ആണ് അതെന്നു നടക്കുന്നതിനിടയില്‍ അവന്‍  പറഞ്ഞു .


              ബാത്ത് റൂമിനടുത്തെത്തിയപ്പോള്‍ അവിടെ കറുത്തു മെലിഞ്ഞ ഒരാള്‍  അകത്തുള്ള ആള്‍ ഇറങ്ങി വരുന്നതും കാത്തു നില്‍ക്കുന്നു .ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ എവിടെയോ കണ്ടപോലെ തോന്നി .മുഖത്തു വീണ വാര്‍ധക്യത്തിന്റെ പാടുകള്‍ അയാളെ തിരിച്ചറിയാത്ത രീതിയില്‍ ആക്കിയിരിക്കുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു .അയാളും ഞാനും ഓര്‍മകളില്‍ ഞങ്ങളെ തന്നെ തിരയുകയാണെന്നു അയാളുടെയും എന്റെയും മൌനത്തില്‍ നിന്നും മനസ്സിലാക്കിയ ഇക്ബാല്‍  ഞങ്ങളുടെ ആലോചനക്കു വിരാമം ഇട്ടുകൊണ്ട്‌ പറഞ്ഞു "അറിയില്ലെ നമ്മുടെ നാട്ടിനടുത്തുള്ള ആള്‍  ആണ്  പേര് കുഞ്ഞിമോന്‍ ". അപ്പോള്‍ അവന്റെ ചുണ്ടുകള്‍ അനകി "ബഷീര്‍?". 

      കുഞ്ഞുമോന്‍!!! അതെ എന്റെ കൂടെ മൂന്നു കൊല്ലം ഒരുമിച്ചു പഠിച്ച കുഞ്ഞുമോന്‍,എനിക്കാളെ മനസ്സിലായി  . അവന്റെ കണ്ണുകള്‍ ഈറനണിയുന്നത്‌ ഞാന്‍ കണ്ടു . അവനു എന്തൊക്കെയോ പറയാനുള്ള പോലെ ,ഞാനും അത് കേള്‍ക്കാന്‍ ജിജ്ഞാസയോടെ നില്‍ക്കുമ്പോള്‍ ബാത്രൂമില്‍ ഉള്ളയാള്‍ വാതില്‍ തുറന്നു പുറത്തു വന്നു .എന്നോട് അകത്തേക്ക് കയറാന്‍ കുഞ്ഞിമോന്‍ ആംഗ്യം കാണിച്ചു .ഞാന്‍ ബാത്രൂമില്‍ കയറി മനസ്സ് കുഞ്ഞിമോനെ ചുറ്റി പറ്റി തന്നെ നില്‍ക്കുകയാണ് .മൂത്രമൊഴിച്ചു പുറത്തിറങ്ങിയപ്പോള്‍ കുഞ്ഞിമോന്‍ അവിടെയുള്ള ഒരു ബെഞ്ചില്‍ ഇരിക്കുകയായിരുന്നു .തൊട്ടടുത്തു ഒരു കസേരയില്‍ ഇക്ബാലും   ഇരിക്കുന്നു .എനിക്ക് ഒരു കസേര ചൂണ്ടി കാണിച്ചു കൊണ്ട് ഇരിക്കാന്‍ ആവശ്യപ്പെട്ടു . ഞാന്‍ പുറത്തു ഭാര്യയും കുട്ടികളും ഇരിക്കുന്നത് പറഞ്ഞു , നാട്ടിലേക്ക് വരുന്ന വഴിയില്‍ രാത്രി സഞ്ചാരം നിരോദിച്ചത് കൊണ്ട്  പോകാന്‍ തിരക്കുന്ടെന്നു പറഞ്ഞു . നീ ഗള്‍ഫിലായിരുന്നില്ലെ ? നിന്റെ ജേഷ്ടന്റെ അടുത്താണ് എന്നൊക്കെ ഞാന്‍ ദുബായില്‍ വെച്ച് അറിഞ്ഞിരുന്നു ഇപ്പോള്‍ ഇവിടെ ? എന്ന എന്റെ ചോദ്യത്തിന് ഒരു ചെറിയ പുഞ്ചിരി ആയിരുന്നു മറുപടി .ആ ചിരിയില്‍ ഒരു പുരുഷായുസ്സില്‍  അനുഭവിച്ച അനുഭവങ്ങളുടെ ഭാവ പകര്ച്ചയുണ്ടായിരുന്നുഎന്ന് പിന്നീട് ഞാനറിഞ്ഞു .

       സുഖമല്ലെ എന്ന അവന്റെ ചോദ്യം എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി . അതെ എന്നാ മറുപടിയും കൊടുത്ത് കൊണ്ട് എഴുന്നേല്‍ക്കുമ്പോള്‍ അവന്റെ ചുണ്ടുകള്‍ പറയാന്‍ വെമ്പല്‍ കൊള്ളുന്ന വാക്കുകള്‍ക്കു കാതോര്‍ക്കാന്‍  എന്റെ സമയം അനുവദിക്കുന്നില്ല എന്നാ യാഥാര്‍ത്ഥ്യം ഞാന്‍ മനസ്സിലാക്കി , നാട്ടിലേക്ക് വരുന്നോ എന്ന എന്റെ ചോദ്യം അവനെ തെല്ലൊന്നു അസ്വസ്തനാക്കിയോ എന്നൊരു തോന്നല്‍ .അവന്‍ മുമ്പ് ചിരിച്ച അതേ ചിരിയില്‍ ഇല്ല എന്ന മറുപടി തന്നു . നിന്റെ കുട്ടികള്‍ എവിടെ എന്ന് ചോദിച്ചു അവന്‍ പുറത്തേക്ക് നടക്കാന്‍  തുടങ്ങിയപ്പോള്‍ ഞാനും അവനെ അനുഗമിച്ചു .

                 കുഞ്ഞിമോന്‍ കുറച്ചു അകലെ  ആണെന്ന് മനസ്സിലാക്കിയ ഇക്ബാല്‍ കൂടുതല്‍ ഒന്നും അയാളോട് ചോദിക്കരുത്  ഞാന്‍ രണ്ടു ദിവസം കഴിഞ്ഞു നാട്ടില്‍ വരുന്നുണ്ട് അപ്പോള്‍ പറയാം എന്ന് മെല്ലെ എന്റെ കാതില്‍  പറഞ്ഞു . കുഞ്ഞിമോന്‍ വണ്ടിയിലിരിക്കുന്ന  കുട്ടികളുമായി സംസാരിക്കുന്നത്തിനിടയില്‍ ഞാന്‍ ഇക്ബാലിനോടു യാത്ര പറഞ്ഞു കാറില്‍ കയറി ."അപ്പൊ കുഞ്ഞിമോനെ ഞാന്‍ പോകട്ടെ ഇരുട്ടാവുന്നതിനു മുമ്പ് കാട്ടിലൂടെയുള്ള യാത്ര തീര്‍ക്കണം " എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി .അവനോടു സലാം പറഞ്ഞു കൊണ്ട് കാര്‍ മുന്നോട്ടെടുക്കുംപോഴും കുഞ്ഞിമോനെ കുറിച്ച് ഇകബാല്‍ പറയാന്‍ പോകുന്ന കാര്യം എന്തായിരിക്കും എന്ന ചിന്തയായിരുന്നു .യാത്രക്കിടെ ആ കുഞ്ഞിമോന്‍ നകരത്തിലെ വലിയ തുണി ഷോപ്പിന്റെ ഉടമയല്ലെ എന്നാ ഭാര്യയുടെ സംശയം മകള്‍ തീര്‍ത്ത്‌ കൊടുത്തു ,അതെ ഉമ്മ .അത് അയാള്‍ വിറ്റു ,ഇപ്പോള്‍ വേറെ മുതലാളിമാര്‍ ആണ് .

      

              രണ്ടു ദിവസത്തിനു ശേഷം ഇകബാല്‍ നാട്ടിലെത്തി വന്ന ഉടനെ വിളിച്ചു രാത്രി പള്ളിയില്‍ വെച്ച് കാണാം എന്ന തീരുമാനത്തില്‍ ഫോണ്‍ വെച്ചു .

      ഇഷാ നമസ്കാരം കഴിഞ്ഞു പള്ളിയുടെ പുറത്തുള്ള വരാന്തയുടെ ഇരുണ്ട മൂലയിലേക്ക് ഇക്ബാല്‍ കുഞ്ഞിമോന്റെ കഥ പറയാന്‍ ക്ഷണിക്കുമ്പോള്‍ ഒരു ഇരുളടഞ്ഞ ജീവിതത്തിന്റെ കഥയായിരിക്കും എന്ന്  ഞാന്‍ മനസ്സിലാക്കിയിരുന്നു .


      ഇക്ബാല്‍  കഥ പറഞ്ഞു തുടങ്ങി ..........

                      പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ ആയിരുന്നു കുഞ്ഞിമോന്റെ ഗള്‍ഫ് യാത്ര , നാട്ടിലെ ജനങ്ങളുടെ ഒരു പര സഹായിയും  എല്ലാവരുടെയും കണ്ണിലുണ്ണിയും ആയിരുന്നു കുഞ്ഞിമോന്‍ ,ചെണ്ടപ്പുറത്തു കോല്  വീഴുന്ന എല്ലാ ഉല്‍സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും കുഞ്ഞിമോന്‍ ഉണ്ടാവും .ആരെന്തു പറഞ്ഞാലും അവരോടൊപ്പം ഇറങ്ങി പുറപ്പെടും ,വീടുന്ടെന്നോ കുടുമ്പം ഉണ്ടെന്നോ ചിന്ത അവനുണ്ടായിരുന്നില്ല .ജേഷ്ടന്‍ അയക്കുന്ന ഡ്രാഫ്റ്റ് ബാങ്കില്‍ പോയി മാറി കൊണ്ട് വന്നു തനിക്കുള്ളത് എടുത്തു ബാക്കി വീട്ടില്‍ കൊടുക്കുക എന്നാ ഒരു കര്യം മാത്രമേ അവന്‍ വീട്ടുകാര്‍ക്ക് വേണ്ടി  ചെയ്യുകയുള്ളൂ .ഗള്‍ഫിലേക്ക് പോകാനൊന്നും താല്പര്യമില്ലാതിരുന്ന അവനെ എങ്ങിനെയൊക്കെയോ ബ്രെയിന്‍ വാഷു ചെയിതാണ് ബന്ധുക്കള്‍  ഇവിടെന്നു കയറ്റി വിടുന്നത് .

           ഗള്‍ഫിലെത്തി രണ്ടു വര്ഷം ആയപ്പോഴേക്കും കുഞ്ഞിമോന്റെ കുടുമ്പത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നു തുടങ്ങിയിരുന്നു .ജേഷ്ടന്‍ മുക്കി മൂളി കെട്ടി പൊക്കിയ കോണ്ക്രീറ്റ് വീടിന്‍റെ ഒരു ഭാഗം പൊളിച്ചു നീക്കുന്ന കാഴ്ച കണ്ടു കൊണ്ടാണ് ഒരു നാള്‍ നമ്മുടെ ഗ്രാമം ഉണരുന്നത് ,വളരെ പെട്ടന്നായിരുന്നു ചെറിയ വീട് വലിയ മണി മാളിക ആയതു .ഇതിനിടയില്‍ കല്യാണവും കഴിഞ്ഞു .

                അവനു ഗള്‍ഫില്‍ എന്താണ് ജോലി എന്ന് ചോദിക്കുമ്പോള്‍ നാട്ടുകാരിലെ അസൂയക്കാര്‍ ആയ പ്രവാസികള്‍ മാത്രമേ മറുപടി പറഞ്ഞിരുന്നുള്ളൂ .ഒരു ജോര്‍ദാനിയുടെ കടയില്‍ ആണ് ജോലി ,രാത്രി കട പൂട്ടുമ്പോള്‍ മാത്രമേ മലയാളം സംസാരിക്കാന്‍ പറ്റൂ ,അത്രയ്ക്ക് ബുദ്ധിമുട്ടാണ് !!!.അതെന്താ കട പൂട്ടുമ്പോള്‍ മാത്രം മലയാളം സംസാരിക്കുന്നത് .അന്നേരം  അവിടെ ഉള്ളവര്‍ക്ക് എല്ലാവര്ക്കും മലയാളം മനസ്സിലാകുമോ എന്നാ ചോദ്യത്തിന് അസൂയക്കാര്‍ പറഞ്ഞ മറുപടി "അവന്‍ എന്താണ് പറയുന്നത് എന്ന് കെല്‍ക്കെണ്ടേ എന്നായിരുന്നു" .പറയടോ അസൂയക്കാര എന്ന്  പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു ,കട പൂട്ടാന്‍ നേരത്തു മുതലാളിയോട് പറയുമെത്രേ "ഞാന്‍ നൂറു  ഉറുപ്യ എടുത്തിരിക്കുന്നു...... അസ്സലാമു അലൈക്കും ".

      

                  ഭാര്യയുടെ ആങ്ങളമാരെ കൊടുന്നു ജോര്‍ദാനിയുടെ കടയുടെ അതേ പോലെയുള്ള രണ്ടു കടകള്‍ തുടങ്ങിയിട്ടും   ജോര്‍ദാനി മലയാളം പഠിച്ചില്ല എന്നാണു അസൂയക്കാര്‍ പറയുന്നത് .പിന്നെ പിന്നെ ജോര്‍ദാനിയുടെ കടയില്‍ കച്ചോടം ഇല്ലാതെ ആയപ്പോള്‍ കച്ചവടം കുഞ്ഞിമോന്റെ അമ്മാവന്റെ മകന് വിറ്റ്    അവന്റെ ശമ്പള കുടിശ്ശിക  തീര്‍ത്ത്‌ കൊടുത്ത് ജോര്‍ദാനിലേക്ക് വണ്ടി കയറി എന്നാണു അസൂയക്കാര്‍ പറയുന്നത് .കഥകള്‍ ഉണ്ടാക്കാന്‍ നമ്മള്‍ മലയാളികള്‍ മിടുക്കരാനല്ലോ .

       ഇതിനിടയില്‍ നാട്ടില്‍ നഗരത്തിലെ തുണിശാപ്പില്‍ ഒരെണ്ണം കുഞ്ഞിമോന്റെ പേരില്‍ ആയിരുന്നു .നാട്ടിലെ ഭൂമാഫിയക്കാരുടെ ഇഷ്ട തോഴനായിരുന്നു കുഞ്ഞിമോന്‍ എന്ന് പറയുന്ന നാട്ടുകാരും ഉണ്ട് .അത് പുത്തന്‍ പണക്കാരനെ പഴയ താപ്പാനകള്‍ക്ക്‌ പറ്റാത്തത് കൊണ്ടാണ് പറയുന്നത് എന്ന് ചായക്കടയിലെ ബെഞ്ചില്‍ ഇടയ്ക്കു ചര്‍ച്ചയില്‍ പലരും സൂചിപ്പിക്കാറുണ്ട് .

              പിന്നീട് സ്ഥിരം നാട്ടില്‍ കാണാറുള്ള കുഞ്ഞിമോന്‍ എന്താണ് ഇനി പോകുന്നില്ലെ എന്ന നാട്ടുകാരുടെ ചോദ്യത്തിന്  ഓ വയ്യ !! അവിടെത്തെ കാലാവസ്ഥ എനിക്ക് പിടിക്കുന്നില്ല  ഇനി പോകുന്നില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാന്‍ പഠിച്ചിരുന്നു . ജോര്‍ദാനി പോകാന്‍ നേരം കുഞ്ഞിമോന് പണി കൊടുത്തെന്നും അവന്‍ അവിടെന്നു മുങ്ങി പോന്നതാണെന്നും അസൂയക്കാര്‍ പറയുന്നു .കള്ള് കാച്ചലും വിതരണം ചെയ്യലും എല്ലാ നാട്ടിലും ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് ജനത്തിനുണ്ടോ അറിയുന്നു .

                ഇതിനിടയില്‍ പ്രവാസം അവസാനിപ്പിച്ച ജേഷ്ടന്‍  മക്കളുടെ വിവാഹ ശേഷം പുഴക്ക് അക്കരെ  ചെറിയ വീട് വെച്ച് താമസം മാറിയിരുന്നു .പതിയെ പതിയെ ഗള്‍ഫ് ഹറാമായ കുഞ്ഞിമോന് അവിടെത്തെ പണവും ഹറാമായി കൊണ്ടിരുന്നു അളിയന്മാര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയായി ,കയ്യിലെ കാശ് തീരുന്നതിനനുസരിച്ചു കൈവശമുണ്ടായിരുന്ന ഭൂമിയുടെ അളവും കുറഞ്ഞു കൊണ്ടിരുന്നു .കടം കൊടുത്ത ആള്‍ക്കാര്‍ തിരിച്ചു കൊടുക്കാത്തത് കൊണ്ടാണ് കാശില്ലാതെ ആയത് എന്നാണു പറഞ്ഞു കേട്ടത് . കടം വാങ്ങിയത് ലാഭവും മുതലും ചേര്‍ത്തു ഇരട്ടി ആവുമ്പോള്‍ വാങ്ങിയവര്‍ക്ക് കൊടുക്കാന്‍ ഒരു മടി ഉണ്ടാവും എന്നത് നാട്ടുനടപ്പ് ആണ് .

             കുഞ്ഞി മോന്റെ കൂടെ ജീവിച്ചു ബോറടിച്ച ഭാര്യ രണ്ടു മക്കളുമായി  ഒരു നേരം പോക്കിന് തുണിശാപ്പിലെ ഒരു  പയ്യന്റെ കൂടെ  കോഴിക്കോട്ടേക്ക് താമസം മാറ്റിയിരുന്നു .

     തുണിഷാപ് ......ചെക്ക് ..ബാങ്ക് .... വീട്..... ജപ്തി....... എന്തൊക്കെയാണോ സംഭവിച്ചത് എന്ന് കുഞ്ഞിമോന് തന്നെ ഒരു പിടിയും ഇല്ല .പണം വന്നതിന്റെ ഇരട്ടി വേഗത്തില്‍ ആയിരുന്നു കടം വന്നത് എന്നത് നാട്ടുകാരില്‍ കൌത്തുകമുയര്‍ത്തി .

         ഞാന്‍ ഒരു സിനിമാ കഥ കെല്‍ക്കുകയാണോ എന്ന തോന്നല്‍ ,തരിച്ചിരിക്കുന്ന എന്നോട് നീ എന്താ ആലോചിക്കുന്നത് ബാക്കി കെള്‍ക്കെണ്ടേ എന്ന ഇക്ബാലിന്റെ  ചോദ്യം പരിസരബോധം വീണ്ടെടുക്കാന്‍ സഹായിച്ചു .

     

ഇക്ബാല്‍ തുടരുന്നു ,ഞാന്‍ കാണുമ്പോള്‍ ബോട്ടി ബസാറിലെ ഒരു ഹോട്ടലില്‍ ആയിരുന്നു ,അവിടെത്തെ അടുക്കളയില്‍ നിന്നും ആണ് ഈ രൂപത്തില്‍ ആയതു . കണ്ടപ്പോള്‍ ഞാന്‍ കൂടെ വരുന്നോ എന്ന് ചോദിച്ചു .വരാം വെള്ളത്തില്‍ കൈ ഇടുന്ന ജോലി അല്ലാത്ത ജോലി എന്ത് വേണേലും ചെയ്യാം എന്ന് പറഞ്ഞു കൈ കാണിച്ചു കൊണ്ട് ഒരു തേങ്ങല്‍ ആയിരുന്നു .ഞാന്‍ കൈ നോക്കുമ്പോള്‍ ഹോട്ടലിലെ പാത്രങ്ങള്‍ കഴുകി കൈ വിരലുകള്‍ ആകെ ചീഞ്ഞു പോയ അവസ്ഥയില്‍ ആയിരുന്നു .കൈ നീറ്റല്‍ എടുക്കുന്നത് കൊണ്ട് അന്ന് ജോലിക്ക് നിന്നിട്ടില്ല അതിന്റെ പേരില്‍ മുതലാളിയുടെ മുറുമുറുപ് കേട്ടു ഹോട്ടലിനു പുറത്തു നില്‍ക്കുമ്പോഴാണ് എന്നെ കാണുന്നത് .

       ഞാനിവിടെ കൊടുന്നു ,ജോര്‍ദാനിയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ബേക്കറിയിലെ പാക്കിംഗ് സെക് ഷനില്‍ നിര്‍ത്തി .കുഴപ്പമില്ല ആത്മാര്‍ഥമായി പണി എടുക്കുന്നുണ്ട് ,ഇപ്പോള്‍ മക്കളെ കാണണം എന്ന ചിന്തയാണ് .ഇടയ്ക്കു അത് പറഞ്ഞു കരയും അത് വല്ലാത്ത ഒരവസ്ഥയാണ് .ആരുടെയും മനസ്സ് ഒന്ന്  പിടച്ചു പോകും .ഞാന്‍ കോഴിക്കോട് പോയി കുട്ടികളുടെ കാര്യങ്ങള്‍ അന്ന്വേഷിച്ചു കുഴപ്പമില്ല കുട്ടികള്‍ പഠിക്കാന്‍ പോകുന്നു . അവന്റെ ഭാര്യയേയും കൊണ്ട് മുങ്ങിയവനും  അവളും കൂടി ഒരു മാക്സി നിര്‍മാണ വിതരണ യൂനിറ്റ് നടത്തുന്നു .ഈ വിവരം അറിഞ്ഞപ്പോള്‍ കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ എന്റെടുത്ത്‌ കുട്ടികള്‍ക്ക് കൊടുക്കാന്‍ കാശ് തന്നയച്ചു .ആദ്യം അവള് വാങ്ങാന്‍ മടിച്ചു പിന്നീട് ആ പയ്യന്‍ വാങ്ങാന്‍ പറഞ്ഞപ്പോള്‍ വാങ്ങി .അവനും കാണില്ലെ വല്ലവന്റെയും കുട്ടികളെ വളര്‍ത്തുമ്പോള്‍ ഒരു പ്രയാസം .

           കഥ കേട്ടു കൊണ്ട് പള്ളിയില്‍ നിന്നും ഇറങ്ങുമ്പോള്‍ പണ്ട് സിനിമാ ഹാളില്‍ നിന്നും സിനിമ കഴിഞ്ഞിറങ്ങിയത് പോലെ ,സിനിമാശാലകള്‍ക്ക് വല്യപള്ളി എന്ന് കാരണവന്മാര്‍ കളിയാക്കി പറയുന്നത് ഓര്‍ത്തു ചിരിയും വന്നു .ഇക്ബാലിന് പിറകില്‍ അവന്റെ ടോര്‍ച്ചു വെളിച്ചത്തില്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ ഞാന്‍ പണ്ട് കുഞ്ഞിമോന്റെ   വീട് പണിക്കു എന്‍ജിനീയര്‍ ഉസ്മാനെ കാണാന്‍ ഈ വരമ്പിലൂടെ ആണല്ലോ നടന്നത് എന്ന് മനസ്സില്‍ ഓര്‍ത്തുപോയി .അതും ഇതുപോലെ ഒരു രാത്രിയില്‍ . 

                       


          

4 comments:

  1. നല്ല വിവരണം .......................... ഇനിയും എഴ്തുക ............ എല്ലാ ആശംസകളും .............

    ReplyDelete
  2. പറയാന്‍ മടിക്കുന്ന ചിലരുടെ ജീവിത യാഥാര്‍ത്ഥ്യം ബഷീറിക്കാ തന്മയത്തത്തോടെ അവതരിപ്പിച്ചു. അതും ഒരു ബോറടിയും കൂടാതെ .

    ReplyDelete
  3. ഇഷ്ടപ്പെട്ടു .വീണ്ടും എഴുതുക .നിങ്ങളെ പോലെയുള്ളവരുടെ എഴുത്തുകള്‍ വായിക്കുമ്പോള്‍ ...എന്തോ ഒരു പ്രത്യേക സന്തോഷം മനസ്സില്‍ തളം കെട്ടി നില്‍ക്കുന്നു

    ReplyDelete
  4. ഇത് സത്യമോ ,അതോ ഭാവനയോ ..സൂപ്പര്‍

    ReplyDelete